‘മണി’മുഴക്കം നിലച്ചിട്ട് എട്ട് വർഷം! മണിച്ചേട്ടന്റെ ഓർമകളിൽ ഇന്നും ചാലക്കുടിക്കാർ, മലയാളിക്ക് ഒരു നടൻ മാത്രമായിരുന്നില്ല കലാഭവൻ മണി! | Kalabhavan Mani 8th Remembrance Day

Kalabhavan Mani 8th Remembrance Day : 2016 മാർച്ച് ആറിന് മലയാളസിനിമയ്ക്ക് സംഭവിച്ചത് തീരാ നഷ്ടമായിരുന്നു കലാഭവൻ മണിയുടെ വിയോഗം. ഇന്നേക്ക് എട്ടു വർഷം പൂർത്തിയാവുകയാണ്. മിമിക്രി വേദിയിൽ നിന്ന് മലയാളസിനിമയിലേക്ക് കടന്നുവന്ന താരം ഹാസ്യ താരമായി മലയാളികളെ കുടുകുടാ ചിരിപ്പിക്കുക യായിരുന്നു. പിന്നീട് വില്ലനായും, നായകനായും മലയാള സിനിമയിൽ തനതായ കഴിവ് തെളിയിച്ചു.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും താരം ഏറെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. നാടൻ പാട്ടുകളിലൂടെയും പ്രേക്ഷകമനസ്സുകളിൽ ചേക്കേറാൻ മണിക്കുള്ള കഴിവ് വേറെ ആർക്കും ഇല്ലെന്ന് തന്നെ പറയാം. പഠിക്കാൻ പിറകിലായ മണി സ്കൂൾ പഠനത്തിന് ശേഷം പകൽ ഓട്ടോ ഡ്രൈവറായും, രാത്രി മിമിക്രി ട്രൂപ്പുകളിലും പോയാണ് പണം ഉണ്ടാക്കിയത്. പട്ടിണിയിൽ വളർന്ന സാധാരണക്കാരൻ്റെ മനസ്സിലുള്ള കലയോടുള്ള സ്നേഹമാണ് പിന്നീട് കലാഭവൻ മിമിക്സ് ഗ്രൂപ്പിൽ എത്തിയത്.

പീറ്റർ എന്ന വ്യക്തിയായിരുന്നു മണിയെ കലാഭവനുമായി ബന്ധിപ്പിച്ചത്. എന്നാൽ 1995-ൽ സിബിമലയിൽ സംവിധാനം ചെയ്ത ‘അക്ഷരം ‘ എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറായിട്ടായിരുന്നു മണിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ സുന്ദർദാസിൻ്റെ സല്ലാപം എന്ന ചിത്രത്തിലെ രാജപ്പൻ്റെ വേഷം മണിയിലൂടെ മലയാളികൾ കൈ നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് മലയാള സിനിമയിൽ മണിയുടെ കാലഘട്ടമായിരുന്നു. വാസന്തി ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, കരുമാടിക്കുട്ടൻ, കരടി, ബെൻജോൺസൺ ഇങ്ങനെ മണി തിളങ്ങിനിന്ന നിരവധി ചിത്രങ്ങൾ.

ഗായകൻ എന്ന നിലയിൽ മണി നാടൻ പാട്ടിലൂടെ സൃഷ്ടിച്ച സ്വാധീനമാണ്, നാടൻ പാട്ടെന്ന് കേട്ടാൽ മലയാളികൾ മണിയെ ഓർക്കുന്നത്. പ്രത്യേക നാദത്തിലുള്ള ചിരിയും മണിയുടെ പ്രത്യേകതയാണെന്ന് തന്നെ പറയാം. എന്നാൽ ഈ നാദങ്ങളൊക്കെ നിലച്ചത് 2016 മാർച്ച് ആറിനായിരുന്നു. അതിഥിമന്ദിരം ആയ പാഡിയിൽ കലാഭവൻ മണി ഛർദ്ദിച്ച് അവശനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണം സംഭവിക്കുകയായിരുന്നു. എട്ടാം ചരമവാർഷികത്തിലും നിരവധി കലാകാരന്മാരാണ് മണിയുടെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.നടൻ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ധർമ്മജൻ, തുടങ്ങി നിരവധി താരങ്ങളാണ് മണിയുടെ ഓർമ്മകളുമായി എത്തിയിരിക്കുന്നത്.

Comments are closed.